ന്യൂഡെല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിനെതിരേ 29കാരി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിവിധി ശരിവെച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് പ്രതിഭാ റാണിയുടേതാണ് നിരീക്ഷണം. പരസ്പരമുള്ള ബന്ധത്തില്‍ എന്തെങ്കിലും തകര്‍ച്ചയണ്ടാകുമ്പോള്‍ പരസ്പര സമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന് വരുത്തിത്തീര്‍ക്കുന്ന പ്രവണത സ്ത്രീകള്‍ക്കിടയിലുണ്ടെന്നും ഹൈക്കോടതി.
ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധത്തെ ബലാത്സംഗമാക്കി മാറ്റാനാണ് ഈ കേസില്‍ യുവതി ശ്രമിച്ചതെന്നും ബലാത്സംഗത്തിനും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനും വ്യത്യാസമുണ്ട്. പരാതിക്കാരിയും ആരോപണ വിധേയനും പലതവണ പരസ്പര സമ്മതത്തോടെ ശാരീരികമായി ബന്ധപ്പെട്ടിരുന്നു. പിന്നീട്, ബന്ധം തകര്‍ന്നപ്പോള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ യുവതി ശ്രമിച്ചു. അതിനായി നിയമത്തെ ആയുധമാക്കി. കോടതി വ്യക്തമാക്കി.
വിവാഹിതരാകുന്നതിന് മുമ്പ് 2015ല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന യുവതിയുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. 2016ല്‍ ആരോപണ വിധേയനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരേ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ബലാത്സംഗത്തിന് പരാതി നല്‍കിയ ശേഷം മനസുമാറി ഇരുവരും വിവാതിരാകാന്‍ പോവുകയാണെന്നും പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും യുവതിയും ആരോപണ വിധേയനും സമീപിച്ചിരുന്നു. എന്നാല്‍, അപേക്ഷ കോടതി നിരസിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ