ന്യൂഡല്‍ഹി: സര്‍വകലാശാലകളും കോളജുകളും ഫീസ് ഘടന, ദേശീയ റാങ്കിങ്, ഫീസ് റീഫണ്ട് നയം, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെന്ന് യുജിസി. കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നീക്കം.
സര്‍വകലാശാലകളുടെ വെബ്സൈറ്റുകളില്‍ അവശ്യ വിവരങ്ങള്‍ പോലും ഇല്ലെന്നാണ് യുജിസി വ്യക്തമാക്കുന്നത്. പലപ്പോഴും പല വെബ്സൈറ്റുകളും പ്രവര്‍ത്തനക്ഷമല്ലെന്നും യുജിസി പറയുന്നു.
സര്‍വകലാശാലകളും കോളജുകളും അവരുടെ അക്രഡിറ്റേഷന്റെയും ദേശീയ റാങ്കിംഗിന്റെയും വിശദാംശങ്ങള്‍ കൂടി ഇനി മുതല്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യണം. ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ തുടങ്ങിയ മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ പ്രൊഫൈലുകള്‍ നിര്‍ബന്ധമായും സൈറ്റുകളില്‍ ഉണ്ടായിരിക്കണം. അക്കാദമിക് പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍, അക്കാദമിക് കലണ്ടര്‍, സ്‌കൂളുകള്‍/ഡിപ്പാര്‍ട്ട്മെന്റുകള്‍/സെന്ററുകള്‍, ഫോട്ടോകളോടുകൂടിയ ഫാക്കല്‍റ്റി വിവരങ്ങള്‍, പ്രവേശനം, ഫീസ് എന്നിവ മറ്റ് പ്രധാന വിശദാംശങ്ങള്‍ക്കൊപ്പം സ്ഥാപനങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. വെബ്സൈറ്റുകളില്‍ വെളിപ്പെടുത്തേണ്ട വിവരങ്ങളെക്കുറിച്ച് തയ്യാറാക്കിയ രേഖ എല്ലാ സ്ഥാപനങ്ങള്‍ക്കും അയച്ചിട്ടുണ്ടെന്നും യുജിസി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ