ടിരാന: ഫുട്ബോൾ മത്സരത്തിനിടെ ഘാന ദേശീയ താരം ഗ്രൗണ്ടിൽ കുഴഞ്ഞു വീണു മരിച്ചു. റാഫേൽ ദ്വമെന (28) യാണ് മരിച്ചത്. അൽബേനിയൽ ലീഗ് പോരാട്ടത്തിനിടെയാണ് താരത്തിന്റെ ദാരുണാന്ത്യം. ഒന്നാം ഡിവിഷൻ ലീഗിൽ കെഎഫ് ഇഗ്നാഷ്യയുടെ സ്ട്രൈക്കറാണ്. പാർടിസാനിക്കെതിരായ മത്സരത്തിനിടെയാണ് അന്ത്യം. ലീഗിൽ ഒൻപത് ഗോളടിച്ച് ഒന്നാം സ്ഥാനക്കാരനായി നിൽക്കെയാണ് ദുരന്തം.
കളിയുടെ 24ാം മിനിറ്റിലാണ് താരം കുഴഞ്ഞ് ഗ്രൗണ്ടിൽ വീണത്. ഇരു ടീമിലെ താരങ്ങളും റഫറിയും ടീം ഡോക്ടർമാരും ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
2017ലും സമാന രീതിയിൽ താരം ഗ്രൗണ്ടിൽ കുഴഞ്ഞു വീണിരുന്നു. ഓസ്ട്രിയൻ കപ്പിനിടെയാണ് സംഭവം. അന്ന് താരത്തിനു ഹൃദ്രോഗം സ്ഥിരീകരിച്ചു. ശസ്ത്രക്രിയക്ക് വിധേയനായി താരത്തിനു ഡിഫിബ്രിലേറ്റർ ഘടിപ്പിച്ചു. വീണ്ടും കളത്തിലേക്ക് തിരിച്ചെത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റനുമായി താരം കരാറിൽ എത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നം ഇവിടെ വില്ലനായി.
ഘാനയ്ക്കായി ഒൻപത് കളികൾ കളിച്ചു. സ്പാനിഷ് ലാ ലിഗയിൽ ലവാന്റെ, റയൽ സരഗോസ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ മരണത്തെ തുടർന്നു മത്സരം ഉപേക്ഷിച്ചു. ലീഗിലെ മറ്റു മത്സരങ്ങളും മാറ്റിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ