ഹാമില്‍ട്ടന്‍: ത്രില്ലര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തി ന്യൂസിലന്‍ഡ് തുടര്‍ച്ചയായി രണ്ടാം ടി20യിലും വിജയം പിടിച്ചു. 21 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവികള്‍ 2-0ത്തിനു മുന്നില്‍.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സടിച്ചു. മറുപടി പറഞ്ഞ പാക് ടീമിന്റെ പോരാട്ടം 19.3 ഓവറില്‍ 173 റണ്‍സില്‍ അവസാനിച്ചു.
അവസാന ഓവറില്‍ 23 റണ്‍സായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് മാത്രമാണ് ശേഷിക്കുന്നുണ്ടായിരുന്നത്. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് പന്തില്‍ ഒരു റണ്‍സ് ചേര്‍ക്കുമ്പോഴേക്കും പാകിസ്ഥാന്റെ അവസാന വിക്കറ്റും വീണു.
12 പന്തില്‍ 34 റണ്‍സായിരുന്നു 19 ഓവര്‍ എത്തുമ്പോള്‍ പാക് ലക്ഷ്യം. മൂന്ന് വിക്കറ്റും കൈയില്‍. ആദം മില്‍നെ എറിഞ്ഞ ഈ ഓവറില്‍ 11 റണ്‍സ് പാകിസ്ഥാന്‍ എടുത്തെങ്കിലും രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
43 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 66 റണ്‍സെടുത്ത ബാബര്‍ അസം ആണ് ടോപ് സ്‌കോറര്‍. ഫഖര്‍ റഹ്മാന്‍ 25 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം 50 റണ്‍സെടുത്തും പ്രതീക്ഷ നല്‍കി. എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദി ഒഴികെ ഒരാളും മികവോടെ ക്രീസില്‍ നിന്നില്ല. അഫ്രീദി 13 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 22 റണ്‍സെടുത്തു. മറ്റൊരാളും രണ്ടക്കം കണ്ടില്ല.
കിവികള്‍ക്കായി ആദം മില്‍നെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി, ബെന്‍ സീര്‍സ്, ഇഷ് സോധി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
നേരത്തെ ഓപ്പണര്‍ ഫിന്‍ അലന്റെ മികച്ച ബാറ്റിങാണ് മികച്ച സ്‌കോറിലേക്ക് കിവീസിനെ നയിച്ചത്. ഓപ്പണിങ് ഇറങ്ങിയ താരം 41 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 74 റണ്‍സ് വാരി.
ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ 15 പന്തില്‍ 26 റണ്‍സെടുത്തു നില്‍ക്കേ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. മിച്ചല്‍ സാന്റ്‌നര്‍ 13 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 25 റണ്‍സെടുത്തു. ഡെവോണ്‍ കോണ്‍വെ 15 പന്തില്‍ 20 റണ്‍സും കണ്ടെത്തി. ഡാരില്‍ മിച്ചല്‍ 10 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17 റണ്‍സെടുത്തു.
പാക് നിരയില്‍ ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റെടുത്തു. ആമെര്‍ ജമാല്‍, ഉസ്മാന്‍ മിര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ