ശബരിമല : യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി ആചാരം ലംഘിച്ച സംഭവത്തില്‍ എന്തു ചെയ്യണമെന്ന് തന്ത്രിക്ക് അറിയാമെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു. ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന് കൂടിയാലോചനയ്ക്ക് ശേഷം തന്ത്രി തീരുമാനിക്കുമെന്നും പന്തളം രാജകുടുംബം വ്യക്തമാക്കി.
അതേസമയം യുവതി പ്രവേശനത്തെ തുടര്‍ന്ന് സന്നിധാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. തന്ത്രിയും മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായി കൂടിയാലോചന നടത്തി. ആചാരലംഘനം നടന്ന സാഹചര്യത്തില്‍ എന്തുവേണമെന്ന് ഇവര്‍ തീരുമാനിക്കും. വിഷയത്തില്‍ തന്ത്രി കണ്ഠര് രാജീവര് പ്രതികരണത്തിന് വിസമ്മതിച്ചു.
ശബരിമലയിൽ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയ കാര്യം സന്നിധാനത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ആരും അറിഞ്ഞില്ല. ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്.
പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ഇരുവരും ദര്‍ശനത്തിനെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ