കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി. മൂന്ന് ഉദ്യോഗസ്ഥർ ജോളിയുടെ സെല്ലിന് സമീപം സുരക്ഷയ്ക്കുണ്ടെന്നും മുറിവേല്‍പ്പിക്കാന്‍ പാകത്തിലുള്ളതൊന്നും സെല്ലില്‍ സൂക്ഷിക്കാന്‍ അനുവദിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിരീക്ഷണം മറികടന്ന് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് കരുതിയിരിക്കേണ്ടതിന്റെ സൂചനയാണ് നല്‍കുന്നതെന്നും ഡിഐജി പറഞ്ഞു. സകലതും നഷ്ടപ്പെട്ടുവെന്ന് സഹതടവുകാരോടും ജയില്‍ ഉദ്യോഗസ്ഥരോടും ജോളി ആവര്‍ത്തിച്ചിരുന്നു. കടുത്ത വിഷാദ രോഗത്തിന് അടിമയായ ജോളിക്ക് കൃത്യമായ കൗണ്‍സലിങ് നല്‍കിയിരുന്നു. ജോളിയെ നിരീക്ഷിക്കാന്‍ മാത്രം പ്രത്യേകം സിസിടിവി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവിധ തലങ്ങളില്‍ സുരക്ഷാ കരുതല്‍ ശക്തമാക്കുമെന്നും ഡിഐജി എം കെ വിനോദ്കുമാര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ തന്നെ ജോളിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നും ടൈലില്‍ ഉരച്ച് വലുതാക്കിയെന്നുമാണ് ജോളി പൊലീസിന് നല്‍കിയ മൊഴി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ