കേരളം

'താലി മാല വിറ്റ് പണം തരണം'- കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ചീമേനി വില്ലേജ് ഓഫീസർ കരിവെള്ളൂരിലെ കെവി സന്തോഷ് (49), ഫീൽഡ് അസിസ്റ്റന്റ് മാതമംഗലത്തെ കെസി മഹേഷ് (45) എന്നിവരെയാണ് വിജിലൻസ് ഡിവൈഎസ്പി കെവി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. 

പെരിയങ്ങാനം മന്ദച്ചംവയലിലെ നിഷ നൽകിയ പരാതിയിലാണ് വിജിലൻസ് സംഘം വെള്ളിയാഴ്ച ചീമേനി വില്ലേജ് ഓഫീസിൽ പരിശോധനയ്ക്കെത്തിയത്. നിഷയുടെ മുത്തശ്ശി ലക്ഷ്മി നികുതിയടച്ചിരുന്ന മന്ദച്ചംവയലിലെ അരയേക്കർ സ്ഥലത്തിന് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. 

2019ൽ പട്ടയത്തിന്‌ നിഷയുടെ അച്ഛൻ ടി നാരായണൻ അപേക്ഷിച്ചിരുന്നു. ഈ വർഷമാദ്യം നാരായണൻ മരിച്ചു. ശേഷം അപേക്ഷയുമായി നിഷ വില്ലേജിലെത്തുകയായിരുന്നു.

ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ

പട്ടയം നൽകാൻ ഒന്നര ലക്ഷം രൂപയാണ്‌ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്‌. എന്നാൽ അത്രയും തുക നൽകാനില്ലെന്ന് നിഷ അറിയിച്ചതോടെ 50,000 രൂപ വേണമെന്നായി. പിന്നീട് 25,000 രൂപ ആവശ്യപ്പെട്ടു. താലിമാല മാത്രമാണുള്ളതെന്നറിയിച്ചപ്പോൾ എങ്കിൽ അത്‌ വിറ്റ്‌ പണം കൊണ്ടുവരാൻ ഇവർ ആവശ്യപ്പെട്ടെന്ന് നിഷ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതനാണ്‌ നിഷയുടെ മകൻ. ഭർത്താവ്‌ ആശാരിപ്പണിക്കാരനും.

ഭൂമിയളന്ന് സ്കെച്ചടക്കം തയ്യാറാക്കിയെങ്കിലും അതിനിടെ വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റ ഉത്തരവ് വന്നു. സ്ഥലം മാറിപ്പോകും മുൻപ് പട്ടയം അനുവദിക്കാമെന്ന് സന്തോഷ് അറിയിച്ചതിനെത്തുടർന്നാണ് നിഷ പണവുമായി ഓഫീസിലെത്തിയത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലൻസിനെയും അറിയിച്ചിരുന്നു. 

വിജിലൻസ് സംഘം നൽകിയ 10,000 രൂപയുമായി വെള്ളിയാഴ്ച വൈകീട്ട് നാലിന് ഓഫീസിലെത്തി കൈമാറുന്നതിനിടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെയും മഹേഷിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ