കേരളം

'ഗ്രൂപ്പ് യോഗം വിളിച്ചാൽ നടപടി; പ്രസംഗിക്കുന്നവർ മാത്രമേ ഇനി വേദിയിലുണ്ടാകൂ'- കെ സുധാകരൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനതലം മുതൽ താഴേത്തട്ടു വരെയുള്ള കോൺഗ്രസ് ഭാരവാഹികൾക്കു ചുമതലകൾ വീതിച്ചു നൽകി ആറു മാസത്തെ പ്രവർത്തനം വിലയിരുത്തുമെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചുമതല നിർവഹിക്കാത്ത ഭാരവാഹികളെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തത് സ്ഥാനത്തു നിന്ന് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ ഡിസിസി പ്രസിഡന്റുമാരുടെ ശിൽപ്പശാലയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

ഭാരവാഹികളുടെ പ്രവർത്തനം കമ്മിറ്റികൾ വിലയിരുത്തി കെപിസിസി നേതൃത്വത്തിനു റിപ്പോർട്ടു നൽകും. ജില്ലാതലത്തിൽ നടപടിയെടുക്കാൻ ജില്ലാതല അച്ചടക്ക സമിതി ഉണ്ടാകും. പരാതിയുള്ളവർക്കു സംസ്ഥാന സമിതിക്കു പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. 

വനിതകൾക്കു പാർട്ടി സ്ഥാനങ്ങളിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ ശിൽപ്പശാലയിൽ തീരുമാനമായി. നിയമസഭാ മണ്ഡലത്തിലെ ഒരു മണ്ഡലം കമ്മിറ്റിയുടെ ചുമതല വനിതയ്ക്കായി മാറ്റിവയ്ക്കും. പാർട്ടി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമായ അച്ചടക്കരാഹിത്യം കർശനമായി നേരിടാനും തീരുമാനമായി. മാധ്യമങ്ങളിലും പൊതുയിടങ്ങളിലും പാർട്ടിയെ അവഹേളിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് ഐക്യം തർക്കാൻ ശ്രമിച്ചാൽ ഗൗരവത്തോടെ വീക്ഷിച്ച് നടപടിയെടുക്കും. പാർട്ടി നിലനിൽക്കണമെങ്കിൽ അച്ചടക്കം വേണമെന്നും ഇതിനു നേതാക്കളും പ്രവർത്തകരും തയാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.

പ്രവർത്തകർ സ്വന്തം പേരിൽ വയ്ക്കുന്ന ഫ്ലക്സ് ബോർഡുകൾ പാർട്ടി നേതൃത്വം നിയന്ത്രണം ഏർപ്പെടുത്തി. നേതൃത്വം ഉയർന്നു വരേണ്ടത് ഫ്ലക്സിൽ നിന്നല്ല ജനങ്ങളിൽനിന്നാണെന്നു സുധാകരൻ പറഞ്ഞു. പാർട്ടി പരിപാടികൾക്കു നേതാക്കളുടെ ചിത്രം അടങ്ങിയ ഫ്ലക്സ് വയ്ക്കാം. എന്നാൽ, ഫ്ലക്സ് വയ്ക്കുന്നയാൾ നേതാക്കളേക്കാൾ വലിയ ഫോട്ടോ സ്ഥാപിക്കുന്നത് പൊതുജനത്തിനിടയിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കും.

പാർട്ടിയിൽ ഒരു സമയം ഒന്നിലധികം സ്ഥാനങ്ങൾ അനുവദിക്കില്ല. സഹകരണ മേഖലയിലും തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തിലിരിക്കുന്നവർക്കു ചട്ടം കൊണ്ടുവരും. സഹകരണ മേഖലയിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സഹകരണ കൺട്രോൾ സെല്ലായിരിക്കും. അത്യാവശ്യ സമയങ്ങളിൽ മാത്രം രണ്ടു ടേം അനുവദിക്കും. സഹകരണമേഖലയിലെ നിയമനം നടത്തേണ്ടതും പ്രവർത്തനത്തിനു ഉപദേശം നൽകേണ്ടതും ഈ സമിതിയായിരിക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രവർത്തനം വിലയിരുത്താനും തെറ്റു തിരുത്താനും കമ്മിറ്റി ഉണ്ടാകും. പാർട്ടി സമ്മേളനം, ജാഥ, പൊതുയോഗം, വാർത്താസമ്മേളനം തുടങ്ങിയവയ്ക്കു ചട്ടം കൊണ്ടുവരും. പ്രസംഗിക്കുന്നവർ മാത്രമേ ഇനിമുതൽ വേദിയിലുണ്ടാകൂ. നേതാക്കളുടെ വാർത്താസമ്മേളനത്തിൽ പ്രവർത്തകർ പുറകിൽ വന്നു നിൽക്കുന്ന രീതി ഉണ്ടാകില്ല. ചർക്ക പതാക കർശനമായി പാർട്ടി യോഗങ്ങളിൽ ഉപയോഗിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ