പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എസ്ഡിപിഐ സ്വാധീന മേഖലകളില്‍ പൊലീസ് പരിശോധന. കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് നടപടി.
വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും പരിശോധന തുടരുകയാണ്. പരിശോധന നടത്തുന്ന പ്രദേശങ്ങളിലെ പലരും ഒളിവിലാണ്.
എസ്ഡിപിഐ സ്വാധീനമേഖലയാണ് പട്ടാമ്പിയും പരിസര പ്രദേശങ്ങളും. അവിടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്. കൃത്യത്തിന് ശേഷം പ്രതികൾ പട്ടാമ്പിയിലെത്തി ഒളിച്ചുതാമസിച്ചതായും വിവരമുണ്ട്.
അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. പട്ടാമ്പി പരിസരത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
അതിനിടെ എന്‍ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കൊല നടത്തിയ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട ഇഖ്ബാല്‍ ആണ് പിടിയിലായിരിക്കുന്നത്. ഗൂഡാലോചനയില്‍ പ്രതിയായ ഫയാസ് ആണ് പൊലീസ് പിടിയിലായിരിക്കുന്ന മറ്റൊരാള്‍.
ശ്രീനിവാസന്‍ വധം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ പൊലീസ് പിടിയിലാവുന്നത്. ഗൂഢാലോന നടത്തിയതിലും കൃത്യത്തില്‍ പങ്കെടുത്തതിലും ഭാഗമാണ് ഇഖ്ബാല്‍. കൃത്യം നടത്താന്‍ എത്തിയ സംഘത്തിലെ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് ഇഖ്ബാല്‍ ആയിരുന്നു. ഇഖ്ബാലാണ് ഓപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ശനിയാഴ്ച പാലക്കാട് വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇഖ്ബാല്‍ പിടിയിലായത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ