കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിന് പിന്നില്‍ ഭാര്യയിലുള്ള സംശയമെന്ന് പൊലീസ്. തന്റെ ഭാര്യയുമായി കൊല്ലപ്പെട്ട ബിന്ദുകുമാറിന് അടുപ്പമുണ്ടെന്ന് പ്രതി മുത്തുകുമാര്‍ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞമാസം 26 ന് പൂവം എസി കോളനിയിലെ വീട്ടിലേക്ക് ബിന്ദുകുമാറിനെ മുത്തുകുമാര്‍ വിളിച്ചു വരുത്തി. സുഹൃത്തുക്കളായ ബിനോയ്, വിപിന്‍ എന്നിവരും അവിടെയുണ്ടായിരുന്നു. പ്രതികളും ബിന്ദുകുമാറും ഒപ്പമിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി, വീടിന്റെ അടുക്കള ഭാഗത്ത് കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കാണാതായ ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ ഈ മാസം ഒന്നിനാണ് ചങ്ങനാശ്ശേരി പൂവം എസി കോളനിയിലെ വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്. മുത്തുകുമാര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടാണിത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെക്കൂടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
വിജയപുരം ചെമ്മരപ്പള്ളി പുളിമൂട്ടില്‍ വിപിന്‍ ബൈജു (24), പരുത്തുപ്പറമ്പില്‍ ബിനോയ് മാത്യു ( 27), പൂശാലില്‍ വരുണ്‍ പി സണ്ണി (29) എന്നിവരാണ് അറസ്റ്റിലായത്. വിപിനെയും ബിനോയിയെയും കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്തതിനാണ് വരുണിനെ കോട്ടയത്തു നിന്നും പൊലീസ് അറസ്റ്റു ചെയ്തത്.
കേസിലെ പ്രധാനപ്രതി മുത്തുകുമാറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മര്‍ദ്ദനം ആണ് ബിന്ദുകുമാറിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ