ആലപ്പുഴ: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും ജാമ്യം. കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ വിഷ്ണു (29) പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് (30) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സെപ്റ്റംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ഹരിപ്പാട് പൊലീസ് പിടികൂടിയത്.
സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് ദേശീയപാതയിലെ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്ക് സമീപത്തു വച്ചാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ മടങ്ങുകയായിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശിയായ യുവാവിനെ പ്രതികള്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. പിന്നാലെ യുവാവിന്റെ കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈയും തട്ടിയെടുത്ത് ഇരുവരും കാറില്‍ രക്ഷപ്പെടുകയായിരുന്നു.
മദ്യ ലഹരിയിലായിരുന്നു പ്രതികള്‍ യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ വിഷ്ണു നേരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇയാള്‍ക്കെതിരേ ഹരിപ്പാട്, കരിയിലക്കുളങ്ങര സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും അക്രമം നടത്തിയശേഷം എറണാകുളത്തേക്ക് മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ