തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ സീറ്റുചര്‍ച്ച നാളെ നടക്കും. നാളെ വൈകീട്ട് നാലുമണിക്ക് തിരുവനന്തപുരം എകെജി സെന്ററിലാണ് ചര്‍ച്ച നടക്കുക. ഒരു സീറ്റു കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി ഇന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. സീറ്റുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ പാര്‍ട്ടി നേതൃയോഗത്തിലുണ്ടാകും. ഇതിനുശേഷമാണ് എല്‍ഡിഎഫ് യോഗം ചേരുക.
നിലവിലെ സീറ്റുകളിൽ തന്നെ മത്സരിക്കാനാണ് ഇടതു നേതാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ധാരണയെന്നാണ് സൂചന. സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതയുണ്ടാകില്ല. കഴിഞ്ഞ തവണ 16 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. നാലു സീറ്റുകളില്‍ സിപിഐയും മത്സരിച്ചിരുന്നു. ഇതില്‍ ആലപ്പുഴയില്‍ മാത്രമാണ് ഇടതു മുന്നണി വിജയിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തേക്ക് വന്നു. ഇതോടെ കേരള കോണ്‍ഗ്രസ് വിജയിച്ച കോട്ടയവും എല്‍ഡിഎഫിന്റേതായി. ഇതുപ്രകാരം ഇത്തവണ സിപിഎം 15 സീറ്റില്‍ മത്സരിക്കും. നാലിടത്ത് സിപിഐയും കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മുമാകും മത്സരിക്കുക. ഒരു സീറ്റ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും അത് അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ