പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വം. യോഗത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഈ വാര്‍ത്ത. അതിനെ നിയമപരമായി നേരിടുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിലയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത്. അതിനെ ദുര്‍ബലപ്പെടുത്താന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തയാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി എന്നത്. അടിസ്ഥാനരഹിതമായ ഈ വാര്‍ത്ത ജനങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
യുഡിഎഫിനെ സഹായിക്കാന്‍ വേണ്ടിയാണ് ഈ വാര്‍ത്ത സൃഷ്ടിച്ചത്. ഇടതുമുന്നണി മുന്നേറ്റം ചെറുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും ഉദയഭാനു പറഞ്ഞു. കയ്യാങ്കളിയുണ്ടായെന്ന വാര്‍ത്ത സിപിഎം നേതാക്കളായ എ പത്മകുമാര്‍, പിബി ഹര്‍ഷകുമാര്‍ എന്നിവര്‍ നിഷേധിച്ചു. ആരും മര്‍ദ്ദിച്ചിട്ടില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനരഹിതമായ വാര്‍ത്തയെന്ന് പിബി ഹര്‍ഷകുമാറും പറഞ്ഞു. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നാണ് വാർത്തകൾ വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ നേതാക്കളില്‍ ചിലര്‍ ഉഴപ്പുന്നതായി ഒരു നേതാവ് ആരോപണം ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായി മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് യോഗത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ