ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശരീര ഭാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടിയതായി മെഡിക്കൽ റിപ്പോർട്ട്. ശരീരത്തിൽ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലായതിനാൽ കൂടിയ അളവിൽ മരുന്ന് കഴിക്കണം. എന്നാൽ അദ്ദേഹത്തിന് മികച്ച ആരോഗ്യമാണുള്ളതെന്ന് ഔദ്യോഗിക ഡോക്ടർ സീൻ കോൺലെയ് പറഞ്ഞു. 72കാരനായ ട്രംപ് വൈദ്യ പരിശോധന വിജയകരമായി പൂർത്തിയാക്കിയതായും കോൺലെയ് പറഞ്ഞു.
പ്രസിഡന്റിന്റെ ജങ്ക് ഫുഡിനോടുള്ള അമിത താത്പര്യവും വ്യായാമത്തിനോടുള്ള വിരക്തിയും ശരീര ഭാരം 110 കിലോ ഗ്രാമിലെത്തിച്ചതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ശരീര ഭാരം 108.4 കിലോയായിരുന്നു. കഴിഞ്ഞ വർഷം ഹൃദയമിടിപ്പ് മിനുട്ടിൽ 68 തവണയായിരുന്നെങ്കിൽ ഇപ്പോഴത് 70ആയി.
കൊളസ്ട്രോളിനുള്ള മരുന്ന് കഴിഞ്ഞ വർഷം 10 മില്ലി ഗ്രാമായിരുന്നത് ഇത്തവണ 40 മില്ലി ഗ്രാമായി കൂട്ടി. അതേസമയം കണ്ണ്, ചെവ്, ത്വക്ക്, മൂക്ക്, വായ, പല്ലുകൾ, ഹൃദയം, ശ്വാസകോശം, നാഡീവ്യവസ്ഥ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ മാറ്റമൊന്നുമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ട്രംപിന് അനാരോഗ്യകരമായ ജീവിത ശൈലിയും ജോലിയുടെ ഭാഗമായ സമ്മർദ്ദങ്ങളുമുണ്ടെങ്കിലും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഇല്ല. ബിയർ പോലും ഒരിക്കലും കുടിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ