ആര്യനെ കുടുക്കിയത് അദാനിയുടെ പോര്‍ട്ടില്‍ നിന്നും മയക്കുമരുന്ന് പിടിച്ചത് മറച്ചുവെയ്ക്കാന്‍; ബിജെപിക്ക് എതിരെ കോണ്‍ഗ്രസ്

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയ്ക്കിടെ ബോളിവുഡ് നടന്‍ ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്രയിലെ മഹാസഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ


മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയ്ക്കിടെ ബോളിവുഡ് നടന്‍ ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്രയിലെ മഹാസഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നു. ബിജെപിക്ക് എതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോള്‍ രംഗത്തെത്തി. അദാനിയുടെ ഗുജറാത്തിലുള്ള മുന്ദ്ര പോര്‍ട്ടില്‍ നിന്നും 21,000കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തത് മറച്ചുവെയ്ക്കാനാണ് ബിജെപി മുംബൈയില്‍ റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. 

' പ്രധാന വിഷയങ്ങളില്‍ നിന്ന് ഗതിതിരിച്ചുവിടാന്‍ ബിജെപി മിടുക്കരാണ്. അദാനിയുടെ മുന്ദ്ര പോര്‍ട്ടില്‍ നിന്നും പിടിച്ചെടുത്ത 21,000കോടിയുടെ മയക്കുമരുന്നിനെക്കുറിച്ച് ചര്‍ച്ചയാകില്ല. ഈ റെയ്ഡ് അത് മറയ്ക്കാന്‍ വേണ്ടിയായിരുന്നു. അല്ലെങ്കില്‍ ബിജെപിയുടെ പങ്കാളിത്തം വെളിപ്പെടുമായിരുന്നു. അതുകൊണ്ടാണ് ഷാറുഖ് ഖാനെ വലിച്ചിഴയ്ക്കാന്‍ അവര്‍ തീരുമാനിച്ചത്.' -നാനാ പട്ടോള്‍ പറഞ്ഞു. 

നേരത്തെ, വിഷയത്തില്‍ ബിജെപിക്ക് എതിരെ ശിവസേനയും എന്‍സിപിയും രംഗത്തുവന്നിരുന്നു. ആര്യന്‍ ഖാനെ കുടുക്കിയത് മനപ്പൂര്‍വ്വമാണെന്നാണ് മഹാസഖ്യം ആരോപിക്കുന്നത്.     

ആര്യന്‍ ഖാനെ കുടുക്കിയതിന് പിന്നില്‍ ബിജെപിയാണെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക് ആരോപിച്ചിരുന്നു. കപ്പലിലെ റെയ്ഡില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ക്കൊപ്പം ബിജെപി പ്രവര്‍ത്തകനും പങ്കെടുത്തിരുന്നതായി ചിത്രങ്ങള്‍ പുറത്തുവിട്ട് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ബിജെപി നിഷേധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com