ആലപ്പുഴ; വ്യവസായി മാസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹണിട്രാപ് സംഘം അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി സജീർ (39), എറണാകുളം രാമേശ്വരം അത്തിപൊഴിക്കൽ രുക്സാന ഭാഗ്യവതി (സോന- 36), തൃശൂർ ചേർപ്പ് സ്വദേശി അംബാജി (44) എന്നിവരാണ് അറസ്റ്റിലായത്. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇവരുടെ ഭീഷണിയെ തുടർന്നായിരുന്നു വ്യവസായിയുടെ ആത്മഹത്യ.
അരൂക്കുറ്റിയിലെ വ്യവസായി കഴിഞ്ഞ നവംബറിലാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ബന്ധുക്കൾ മൊഴിനൽകിയിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ് സംഘത്തിന്റെ ഇടപെടൽ പുറത്തുകൊണ്ടുവന്നത്.
സംഘം ഭീഷണിപ്പെടുത്തി 100 പവൻ സ്വർണാഭരണവും മൂന്നു ലക്ഷം രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. വീണ്ടും വ്യവസായിയോട് 50 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കുടുംബത്തിൽ നടക്കാനിരിക്കുന്ന വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് വ്യവസായി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ