ജയ്പുര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം മത്സരവും വിജയിച്ച് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിനു വീഴ്ത്തിയാണ് രാജസ്ഥാന്‍ ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം അഞ്ചിനു 173 റണ്‍സില്‍ അവസാനിച്ചു. ഡല്‍ഹി തുടര്‍ച്ചയായി രണ്ടാം മത്സരവും തോറ്റു.
രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹല്‍, നാന്ദ്രെ ബര്‍ഗര്‍ ഒരു വിക്കറ്റെടുത്ത ആവേശ് ഖാന്‍ എന്നിവരുടെ ബൗളിങാണ് ഡല്‍ഹിയെ പിടിച്ചു കെട്ടിയത്. അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 17 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ഈ ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി ആവേശ് കരുത്തു കാട്ടിയപ്പോള്‍ ജയം രാജസ്ഥാനൊപ്പം നിന്നു.
മിന്നും തുടക്കമിട്ട ശേഷമാണ് ഡല്‍ഹി വീണത്. ഓപ്പര്‍ ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 49 റണ്‍സെടുത്തു. സഹ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 12 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 23 റണ്‍സും കണ്ടെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ പിന്നീടെത്തിയ റിക്കി ഭുയി റണ്ണൊന്നുമില്ലാതെ മടങ്ങി. ക്യാപ്റ്റന്‍ ഋഷഭ് പന്തും മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. താരം 26 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 28 റണ്‍സെടുത്തു.
23 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സെടുത്തു പുറത്താകാതെ നിന്ന ട്രിസ്റ്റന്‍ സ്റ്റബ്‌സിനു പക്ഷേ ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. അതിനിടെ അഭിഷേക് പൊരെല്‍ 9 റണ്‍സുമായി മടങ്ങി. കളി കഴിയുമ്പോള്‍ സ്റ്റബ്‌സിനൊപ്പം 15 റണ്‍സുമായി അക്ഷര്‍ പട്ടേലായിരുന്നു ക്രീസില്‍.
ടോസ് നേടി ഡല്‍ഹി ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാനു മികച്ച തുടക്കമിടാന്‍ സാധിച്ചില്ല. എന്നാല്‍ നാലാമനായി ഇറക്കാനുള്ള തീരുമാനത്തോടു 100 ശതമാനം നീതി പുലര്‍ത്തുന്ന പ്രകടനമാണ് പിന്നീട് ജയ്പുര്‍ കണ്ടത്. ടീമിനു ആവശ്യമുള്ള നേരത്ത് രക്ഷകനായി പരാഗ് മാറി.
ആൻറിച് നോര്‍ക്യെ എറിഞ്ഞ അവസാന ഓവറില്‍ 4, 4, 6, 4, 6, 1 എന്നിങ്ങനെയായിരുന്നു പരാഗിന്റെ കത്തിക്കയറല്‍. 25 റണ്‍സാണ് താരം ഈ ഒറ്റ ഓവറില്‍ അടിച്ചത്.
45 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും സഹിതം റിയാന്‍ പരാഗ് 84 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഏഴ് പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 14 റണ്‍സുമായി ഷിമ്രോണ്‍ ഹെറ്റ്‌മെയറും കളം വാണു പരാഗിനു കൂട്ടായി ക്രീസില്‍ നിന്നു.
യശസ്വി ജയ്‌സ്വാള്‍ (5), ജോസ് ബട്‌ലര്‍ (11), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (15) എന്നിവര്‍ പെട്ടെന്നു പുറത്തായി. രാജസ്ഥാന്‍ 36 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച റിയാന്‍ പരാഗും ആര്‍ അശ്വിനും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കി.
അശ്വിന്‍ 19 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 29 റണ്‍സെടുത്തു. 12 പന്തില്‍ 20 റണ്‍സുമായി ധ്രുവ് ജുറേല്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയെങ്കിലും അധികം നീണ്ടില്ല. പിന്നീട് ഹെറ്റ്‌മെയറും പരാഗും ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ നയിച്ചത്. അവസാന ഓവറില്‍ പരാഗ് അടിച്ച 25 റണ്‍സാണ് കളിയില്‍ നിര്‍ണായകമാകുന്നത്.
ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ്, ആന്‍റിച് നോര്‍ക്യെ, മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ