മെക്ക: ഇബ്രാഹീം നബിയിലൂടെ അല്ലാഹു നടത്തിയ വിളിക്കുത്തരം ചെയ്ത് അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയില്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞു കൂടിയിരുന്ന 160 ഓളം രാജ്യങ്ങളില്‍ നിന്നും എത്തിയ 20 ലക്ഷത്തോളം ഹാജിമാര്‍ ഇന്ന് അറഫമൈതാനിയില്‍ സമ്മേളിക്കും. ദുല്‍ഹജ്ജ് ഒമ്പതിന്, വ്യാഴാഴ്ച മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം.
മിനായില്‍ ഒരുക്കിയ കൂടാരങ്ങളില്‍ നിന്ന് ഹാജിമാര്‍ക്കായി ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളില്‍ ഒന്നായ അറഫാ സംഗത്തിലേക്കു നീങ്ങിത്തുടങ്ങി. ഇന്ന് പകല്‍ അസ്തമിക്കും വരെ തീര്‍ഥാടകര്‍ മന്ത്രധ്വനികളുമായി അറഫയില്‍ പ്രാര്‍ഥനാ നിര്‍ഭരരാകും. ചയ്തുപോയ പാപങ്ങളില്‍ പശ്ചാത്താപവിവശരായി കണ്ണീരൊഴുക്കും. പാരത്രിക ജീവിതത്തില്‍ മോക്ഷം ലഭിക്കുന്നതിനായി ദൈവത്തോട് കേഴും.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ചാണ് അറഫാ സംഗമം നടക്കുന്നത്. അസ്തമയം വരെ ചൈയ്ത തെറ്റുകള്‍ക്കു ദൈവത്തോട് ക്ഷമചോദിച്ചു പാപങ്ങള്‍ കഴുക്കളയും. തുടര്‍ന്ന് മുസ്ദലിഫയില്‍ എത്തി അവിടെ രാപ്പാര്‍ക്കുകയും പിന്നീട് മിനായിലേക്കു തിരിച്ചെത്തുകയും ജംറയില്‍ പിശാചിനു നേരെ കല്ലേറു നടത്തുകയും ചെയ്യും. സാത്താന്റെ പ്രതീകത്തിലേക്കു ഏഴു കല്ലുകള്‍ കൊണ്ട് എറിയും.
ഇതിനു ശേഷം ത്യാഗോജ്വല നായകന്‍ ഇബ്രാഹീമിന്റെയും മകന്‍ ഇസ്മായീലിന്റെയും സ്മരണയില്‍ ബലികര്‍മം നിര്‍വഹിക്കും. ഇതേ സമയത്തായിരിക്കും ലോകമൊട്ടാകെ ബലിപെരുന്നാള്‍ ആഘോഷവും. തുടര്‍ന്ന് തല മുണ്ഡനം ചെയ്തു പിറ്റേ ദിവസം വീണ്ടും മെക്കയിലെത്തി ത്വവാഫ് നിര്‍വഹിക്കും. പിന്നീട് വീണ്ടും ജംറയിലെത്തി പിശാചിനു നേരെ കല്ലേറു നടത്തുകയും ചെയ്യും. പിന്നീട് വിടവാങ്ങല്‍ ത്വവാഫിനു ശേഷം തീര്‍ത്ഥാടകര്‍ പരിശുദ്ധ നഗരത്തോട് വിട പറയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ