കൊച്ചി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഒളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കരുതല്‍ തടങ്കലാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
വണ്ടിപ്പെരിയാറില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലും പാര്‍ട്ടി കേന്ദ്രങ്ങളിലുമാണ് പൊലീസ് റെയ്ഡ് നടത്തുകയാണ്. ആലപ്പുഴയില്‍ നിന്നും 80 ഓളം പോപ്പുലര്‍ ഫ്രണ്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്കായി പൊലീസ് സംസ്ഥാന വ്യാപക റെയ്ഡാണ് നടത്തിവരുന്നത്.
കേസിലെ മുഖ്യപ്രതിയായ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി മുഹമ്മദ് അടക്കമുള്ള പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകത്തിൽ വൻ ഗൂഢാലോചയുണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കേസിലാകെ 15 പ്രതികളാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിമാൻഡ് റിപ്പോർട്ടും, പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പോലീസ് കോടതിയിൽ സമർപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് കോളജിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു കുത്തേറ്റു മരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ