ചികിത്സയ്ക്ക് മുഖ്യമന്ത്രി ഇ.എം.എസ് ബെര്‍ലിനില്‍: തിരിച്ചെത്തിയപ്പോള്‍ സര്‍ക്കാരില്ല

വോട്ടുകേരളം- കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ
ബര്‍ലിനില്‍ ചികിത്സയ്ക്കായി എത്തിയ ഇ.എം.എസ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കൊപ്പം
ബര്‍ലിനില്‍ ചികിത്സയ്ക്കായി എത്തിയ ഇ.എം.എസ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കൊപ്പം

1967 -ല്‍ തങ്ങളുടെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിക്ക് സംസ്ഥാനഭരണം കൈവന്നതും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയമുണ്ടായതും സി.പി.ഐ.എമ്മിന് വലിയ ആവേശമാണ് പകര്‍ന്നത്. എന്നാല്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച തബലപോലെയായിരുന്നു സപ്തകക്ഷി മുന്നണിയെന്നു വ്യക്തമാകാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. മുന്നണിരാഷ്ട്രീയത്തിന്റെ മികച്ച മാതൃകകള്‍ സൃഷ്ടിച്ച കേരളം അതിന്റെ ഏറ്റവും മോശം മാതൃകയും സൃഷ്ടിക്കുകയായിരുന്നു സപ്തകക്ഷി മുന്നണിയിലൂടെ. ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ സര്‍ക്കാരാണെങ്കിലും കൂട്ടുത്തരവാദിത്വം തീരെയില്ലെന്നതാണ് വിനയായത്. ആ വിനയാണ് മുന്നണിയുടെ തകര്‍ച്ചയിലേക്കെത്തിച്ചത്, ആ തകര്‍ച്ചയാണ് കോണ്‍ഗ്രസ്സിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സഹായകമായത്, ആ തകര്‍ച്ചയുടെ പ്രതിഫലനമാണ് 1971-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഭയങ്കരമായ പരാജയം. കേവലം രണ്ട് സീറ്റാണ് സി.പി.എമ്മിനു ലഭിച്ചത്. സി.പി.എമ്മിനകത്തെ തീവ്രവാദികളും ചൈനീസ് പക്ഷക്കാരുമായ ഒരു വിഭാഗം വിട്ടുപോയി നക്സല്‍ ഗ്രൂപ്പുകളുണ്ടാക്കിയത് പാര്‍ട്ടിക്കു വലിയ തലവേദനയുണ്ടാക്കിക്കൊണ്ടിരുന്ന കാലവുമാണിത്. പാര്‍ലമെന്ററി പാതക്കെതിരെ വെല്ലുവിളിച്ച ഈ ഗ്രൂപ്പുകള്‍ എണ്ണത്തില്‍ വളരെയധികമല്ലെങ്കിലും അവരുയര്‍ത്തിയ പ്രശ്നങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എതിരായി ബാധിച്ച ഘടകങ്ങളിലൊന്ന് ഇതുമായിരുന്നു.

ചുരുക്കത്തില്‍ 1957-ലെ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച ഭൂപരിഷ്‌കാരവും വിദ്യാഭ്യാസം സൗജന്യവും സാര്‍വ്വത്രികവുമാക്കലും 1967-1969-ലെ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ണ്ണതയിലെത്തിച്ചത്.

സി.പി.ഐയും മുസ്ലിം ലീഗും എസ്.എസ്.പിയും ആര്‍.എസ്.പിയും കെ.എസ്.പിയും കെ.ടി.പിയും ചേര്‍ന്ന സി.പി.എം മുന്നണിക്ക് ഓരോ ഇഞ്ചും മുന്നോട്ടുപോകല്‍ ശ്രമകരമായിരുന്നു. എന്നാല്‍, സാധാരണഗതിയില്‍ പെട്ടെന്നു നടപ്പാക്കാന്‍ കഴിയാത്ത ഒട്ടേറെ വമ്പന്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആ സര്‍ക്കാരിനു സാധിച്ചു. വലിയ എതിര്‍പ്പുകള്‍ നേരിട്ടാണെങ്കിലും മലപ്പുറം ജില്ല രൂപീകരിക്കാന്‍ സാധിച്ചു. ഭൂപരിഷ്‌കരണ നിയമമുണ്ടാക്കി. ഹൈസ്‌കൂളിലെ ഫീസ് ഒഴിവാക്കിക്കൊണ്ട് ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്കു പഠനാവസരം തുറന്നുനല്‍കി. സഹകരണനിയമം പാസ്സാക്കി. ചുരുക്കത്തില്‍ 1957-ലെ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച ഭൂപരിഷ്‌കാരവും വിദ്യാഭ്യാസം സൗജന്യവും സാര്‍വ്വത്രികവുമാക്കലും 1967-1969-ലെ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ണ്ണതയിലെത്തിച്ചത്.

പതിനായിരകണക്കിനു തൊഴിലാളികള്‍ക്കു പണി നഷ്ടപ്പെടുമെന്നതിനാല്‍ യന്ത്രവല്‍ക്കരണം അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച സി.പി.എമ്മും അവരുടെ കര്‍ഷകത്തൊഴിലാളി സംഘടനയും സമരം ആസൂത്രണം ചെയ്തു. സി.പി.എമ്മിനെ പ്രാകൃതരെന്ന് സി.പി.ഐ ആക്ഷേപിച്ചു.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ കാലമാണ് 1967-ലെ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആറേഴു വര്‍ഷം. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പ്രത്യയശാസ്ത്ര തര്‍ക്കം, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന്റെ തേര്‍വാഴ്ച. കുറുമുന്നണികളുടെ പോരാട്ടം എന്നിങ്ങനെ. സി.പി.ഐ-സി.പി.എം തര്‍ക്കം കാര്‍ഷികയന്ത്രവല്‍ക്കരണം, വിദേശ സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ചായിരുന്നു. കൃഷി ലാഭകരമാക്കാന്‍ ട്രാക്ടറുകള്‍ അടക്കമുള്ള യന്ത്രവല്‍ക്കരണം നടപ്പാക്കുമെന്ന് സി.പി.ഐ നേതാവായ കൃഷിമന്ത്രി എം.എന്‍. ഗോവിന്ദന്‍ നായര്‍ പ്രഖ്യാപിച്ചത് സി.പി.എമ്മിനെ ചൊടിപ്പിച്ചു. പതിനായിരകണക്കിനു തൊഴിലാളികള്‍ക്കു പണി നഷ്ടപ്പെടുമെന്നതിനാല്‍ യന്ത്രവല്‍ക്കരണം അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച സി.പി.എമ്മും അവരുടെ കര്‍ഷകത്തൊഴിലാളി സംഘടനയും സമരം ആസൂത്രണം ചെയ്തു. സി.പി.എമ്മിനെ പ്രാകൃതരെന്ന് സി.പി.ഐ ആക്ഷേപിച്ചു.

പി.കെ.കുഞ്ഞ്
പി.കെ.കുഞ്ഞ്owner
വെല്ലിങ്ടണിനെതിരായ അഴിമതി ആരോപണത്തെ പ്രതിരോധിക്കാന്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, പി.ആര്‍. കുറുപ്പ് ഡപ്യൂട്ടി സ്പീക്കര്‍ ഡി. ദാമോദരന്‍ പോറ്റി എന്നിവര്‍ക്കെല്ലാം എതിരായി സി.പി.എം അഴിമതി ആരോപണം ഉന്നയിച്ചു. പകരം സി.പി.ഐയാകട്ടെ, ഗൗരിയമ്മ, ഇമ്പിച്ചിബാവ എന്നിവര്‍ക്കെല്ലാം എതിരായി അഴിമതി ആരോപിച്ചു. അതൊരു അനുഷ്ഠാനം പോലെ വളരവേ നില്‍ക്കക്കള്ളിയില്ലാതെ രാജിവെക്കുകയായിരുന്നു ഇ.എം.എസ് മന്ത്രിസഭ. അഴിമതി ആരോപണം നിരുത്തരവാദപരവും തമാശയുമാക്കുന്ന സ്ഥിതിയാണ് അന്നുണ്ടായത്.

ജപ്പാനില്‍നിന്നുള്ള തോഷിബാ ആനന്ദ് കമ്പനിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ഒരു ഇലക്ട്രോണിക് നിര്‍മ്മാണശാല ആരംഭിക്കാന്‍ ടി.വി. തോമസ് മന്ത്രിയായ വ്യവസായവകുപ്പ് മുന്‍കയ്യെടുത്തു. അത് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഇ.എം.എസ് ആണെങ്കിലും സി.പി.എം ആ പദ്ധതിയെ തള്ളിപ്പറഞ്ഞു. കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സഹായം തേടി മന്ത്രി ടി.വി. തോമസ് മുന്നണിയുടെ സമ്മതത്തോടെയാണ് ജപ്പാന്‍ സന്ദര്‍ശിച്ചതെങ്കിലും സി.പി.എം അതിനെ എതിര്‍ത്തു. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സഹായത്തോടെയല്ലാതെ മുതലാളിത്ത രാജ്യങ്ങളുടെ സഹായം തേടുന്നത് ശരിയല്ലെന്ന് സി.പി.എം പരസ്യനിലപാടെടുത്തു. കോഴിക്കോട് ജില്ലയില്‍ ഇരുമ്പയിര്‍ നിക്ഷേപമുണ്ടെന്നു വ്യക്തമായപ്പോള്‍ കൂടുതല്‍ പഠനത്തിന് കണ്‍സള്‍ട്ടിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. ടി.വി. തോമസ് ജപ്പാനിലേയും ഇ.എം.എസ് പോളണ്ടിലേയും കമ്പനിക്കായി വാദിച്ചു. അതിനിടയില്‍ മൈനര്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പോളിഷ് കമ്പനിക്ക് മുഖ്യമന്ത്രി ഇ.എം.എസ് ഇടപെട്ട് കരാര്‍ നല്‍കി. നാലുലക്ഷം രൂപയുടെ കരാര്‍ അതില്‍ അഴിമതിയുണ്ടെന്ന് സി.പി.ഐ വാദം. മാത്രമല്ല, താന്‍ ജപ്പാന്‍ കമ്പനിക്കായി ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി വേറെ കമ്പനിക്കുവേണ്ടി ചരടുവലിക്കുന്നുവെന്ന് വ്യവസായമന്ത്രി നിയമസഭയില്‍ പരസ്യപ്രസ്താവന നടത്തുകയും ചെയ്തു.

മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്വാഭാവികമായും വിഭാഗീയതയുടെ കൂടായിരുന്നു. അതിന്റെ മന്ത്രിമാര്‍ പി.ആര്‍. കുറുപ്പും പി.കെ. കുഞ്ഞുമായിരുന്നു.

ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ പതനത്തിനിടയാക്കിയ അവശ്വാസപ്രമേയം കൊണ്ടുവന്ന ആളാണ് കുഞ്ഞ്. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ വക ലോട്ടറി നടപ്പാക്കിയ ധനമന്ത്രി. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നിയമസഭാകക്ഷിനേതാവ് പി.ആര്‍. കുറുപ്പും ഉപനേതാവ് പി.പി. വിത്സനുമായിരുന്നു. കുറുപ്പും കുഞ്ഞും കടുത്ത വിരോധികള്‍. സ്വന്തം പാര്‍ട്ടിയുടെ മന്ത്രിയായ കുഞ്ഞിനെതിരെ വിത്സന്‍ സഭയില്‍ അഴിമതി ആരോപിച്ചു. കുഞ്ഞിനോട് രാജിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കുഞ്ഞ് രാജിവെച്ചില്ല. മുഖ്യമന്ത്രി കുഞ്ഞിന്റെ ധനവകുപ്പ് സ്വയം ഏറ്റെടുത്തു. അതോടെ കുഞ്ഞ് രാജിവെച്ചു. എന്നാല്‍ എസ്.എസ്.പിയിലെ കുഴപ്പം മൂര്‍ച്ഛിക്കുകയായിരുന്നു. ആ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം കേന്ദ്രത്തിനെതിരെ ഒരു സമരപ്രഖ്യാപനം നടത്തി. മന്ത്രിമാരും അതില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. മന്ത്രിമാര്‍ പങ്കെടുക്കണമെങ്കില്‍ രാജിവെക്കണം. പി.ആര്‍. കുറുപ്പിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാനാണ് നീക്കമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിച്ചു. അതിനൊരു കാരണമുണ്ടായിരുന്നു. കെ.കെ. അബുവിനെ മന്ത്രിയാക്കണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ വീരേന്ദ്രകുമാര്‍ വിഭാഗത്തിനു താല്പര്യമുണ്ടായിരുന്നു. ദേശീയ നേതൃത്വവുമായി ബന്ധമുള്ളത് വീരേന്ദ്രകുമാര്‍ക്കാണ്. കുറുപ്പിനെതിരെ റവന്യൂമന്ത്രി ഗൗരിയമ്മ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ടായിരുന്നു. വകുപ്പില്‍ ഇടപെടുന്നുവെന്ന്. സംഭവിച്ചത് എസ്.എസ്.പി പിളര്‍ന്ന് കെ. ചന്ദ്രശേഖരന്‍, അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍. കുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഐ.എസ്.പി) ഉണ്ടായെന്നതാണ്. ഈ ഐ.എസ്.പിയാകട്ടെ, സി.പി.ഐ, ആര്‍.എസ്.പി, ലീഗ് എന്നിവരുമായി ബന്ധപ്പെട്ട് ഒരു കുറുമുന്നണിയായി.

സി.പി.എം, വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് വിഭാഗം, ഈര്‍ക്കില്‍ പാര്‍ട്ടികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട കെ.എസ്.പി, കെ.ടി.പി എന്നിവര്‍ ചേര്‍ന്ന് മറ്റൊരു കുറുമുന്നണി. ഇതാണ് അന്നത്തെ അവസ്ഥ. കുറുമുന്നണികള്‍ തമ്മില്‍ നിയമസഭയിലും പരസ്യമായ ഏറ്റുമുട്ടല്‍ തുടങ്ങി. അകാരണമായി അഴിമതി ആരോപിക്കുന്നത് ഒരു പ്രസ്ഥാനരൂപം കൈവരിച്ചത് അപ്പോഴാണ്. കെ.ടി.പിയുടെ മന്ത്രിയായ ബി. വെല്ലിങ്ടണിനെതിരെ കോണ്‍ഗ്രസ്സിലെ എന്‍.ഐ. ദേവസിക്കുട്ടി അഴിമതി ആരോപണം നടത്തി. സി.പി.ഐ നേതൃത്വത്തിലുള്ള കുറുമുന്നണിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് വെല്ലിങ്ടണിനെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. ഈ സംഭവങ്ങള്‍ നടക്കുമ്പോഴാണ് മുഖ്യമന്ത്രി ഇ.എം.എസ് ചികിത്സയ്ക്കായി ബെര്‍ലിനില്‍ പോയത്. തിരിച്ചെത്തുമ്പോഴേക്കും ആര്‍ക്കും രക്ഷിക്കാനാവാത്തവിധം എല്ലാം കുഴഞ്ഞുമറിഞ്ഞിരുന്നു. വെല്ലിങ്ടണിനെതിരായ അഴിമതി ആരോപണത്തെ പ്രതിരോധിക്കാന്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, പി.ആര്‍. കുറുപ്പ് ഡപ്യൂട്ടി സ്പീക്കര്‍ ഡി. ദാമോദരന്‍ പോറ്റി എന്നിവര്‍ക്കെല്ലാം എതിരായി സി.പി.എം അഴിമതി ആരോപണം ഉന്നയിച്ചു. പകരം സി.പി.ഐയാകട്ടെ, ഗൗരിയമ്മ, ഇമ്പിച്ചിബാവ എന്നിവര്‍ക്കെല്ലാം എതിരായി അഴിമതി ആരോപിച്ചു. അതൊരു അനുഷ്ഠാനം പോലെ വളരവേ നില്‍ക്കക്കള്ളിയില്ലാതെ രാജിവെക്കുകയായിരുന്നു ഇ.എം.എസ് മന്ത്രിസഭ. അഴിമതി ആരോപണം നിരുത്തരവാദപരവും തമാശയുമാക്കുന്ന സ്ഥിതിയാണ് അന്നുണ്ടായത്.

എ.കെ.ജി
എ.കെ.ജി

കുറുമുന്നണിയും കോണ്‍ഗ്രസ്സും

കോണ്‍ഗ്രസ്സില്‍ ദേശീയതലത്തില്‍ പിളര്‍പ്പുണ്ടായത് ഇക്കാലത്താണ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വി.വി. ഗിരിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ദേശീയനേതൃത്വമാകട്ടെ, നിജലിംഗപ്പയേയും. വി.വി. ഗിരി ജയിച്ചതോടെ കോണ്‍ഗ്രസ് പിളര്‍ന്നു. ഇന്ദിക്കേറ്റും സിന്‍ഡിക്കേറ്റും. ഇതില്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ദിക്കേറ്റായി. കെ.പി.സി.സി പ്രസിഡന്റ് ടി.ഒ. ബാവ പ്രസിഡന്റായ കെ.പി.സി.സിയിലെ ജനറല്‍ സെക്രട്ടറി കെ. ശങ്കരനാരായണനടക്കം സംഘടനാ കോണ്‍ഗ്രസ്സില്‍, ബാവയും. അതില്‍ പിന്നീട് കെ.കെ. വിശ്വനാഥനെ ഇന്ദിരാവിഭാഗം കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റാക്കി.

ഇതേസമയത്ത് സി.പി.ഐ നേതൃത്വത്തിലുള്ള കുറുമുന്നണി ലീഗിന്റെ മന്ത്രിയായ അവുക്കാദര്‍കുട്ടി നഹയുടെ വീട്ടില്‍ സമ്മേളിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാന്‍ ആലോചന നടത്തുകയായിരുന്നു. കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നത് ഒന്‍പതംഗങ്ങളാണ്; അതില്‍ അഞ്ച് പേരാണ് ഇന്ദിരാവിഭാഗത്തില്‍ ഉറച്ചുനിന്നത്. നാലുപേര്‍ സംഘടനാകോണ്‍ഗ്രസ്സിലും.

ഇ.എം.എസ് മന്ത്രിസഭ രാജിവെക്കുന്നതിനു മുന്‍പുതന്നെ സി.പി.ഐ നേതൃത്വത്തിലുള്ള കുറുമുന്നണിയും കോണ്‍ഗ്രസ്സും ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയിരുന്നു. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചുകൊണ്ട് സി.പി.ഐ മന്ത്രിസഭ. അന്ന് രാജ്യസഭാംഗമായ സി. അച്യുതമേനോനെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. സി.പി.ഐ നേതൃത്വത്തിലുള്ള മുന്നണിയുടെ നിയമസഭാകക്ഷിനേതാവായി ആര്‍.എസ്.പി നേതാവായ ടി.കെ. ദിവാകരന്‍. ആഭ്യന്തരമന്ത്രിയായി സി.എച്ച്. മുഹമ്മദ്കോയ. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി പിളര്‍ന്നുണ്ടായ ഐ.എസ്.പിയുടെ പ്രതിനിധികളായി മന്ത്രിസഭയിലുണ്ടായിരുന്നത് എന്‍.കെ. ശേഷനും ഒ. കോരനുമാണ്. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് അഴിമതിയാരോപണത്തെത്തുടര്‍ന്ന് രാജിവെച്ച പി.കെ. കുഞ്ഞ് കുറ്റക്കാരനല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിയാക്കണമെന്ന ആവശ്യമുയര്‍ന്നു. പി.ആര്‍. കുറുപ്പാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. അതേത്തുടര്‍ന്ന് മന്ത്രിസഭ അപ്പാടെ രാജിവെയ്ക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.

ഈ സംഭവങ്ങള്‍ക്കിടയില്‍ മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുകയുണ്ടായി. കൊട്ടാരക്കരയിലും നിലമ്പൂരിലും മാടായിയിലും. മത്തായി മാഞ്ഞൂരാന്റെ മരണത്തെത്തുടര്‍ന്നാണ് മാടായിയില്‍ ഉപതെരഞ്ഞെടുപ്പ്. കെ.എസ്.പിക്കുവേണ്ടി മത്തായിയുടെ സഹോദരന്‍ ജോണ്‍ മാഞ്ഞൂരാനാണ് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. നാലായിരത്തില്‍പ്പരം വോട്ടിന് മാഞ്ഞൂരാന്‍ ജയിച്ചു. കൊട്ടാരക്കരയില്‍ അച്യുതമേനോന് മത്സരിക്കാനായി ഇ. ചന്ദ്രശേഖരന്‍ നായര്‍ അംഗത്വം രാജിവെക്കുകയായിരുന്നു. നിലമ്പൂരിലാകട്ടെ, സി.പി.എമ്മിലെ കെ. കുഞ്ഞാലിയെ കോണ്‍ഗ്രസ്സുകാര്‍ വെടിവെച്ചുകൊന്നതാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്. അവിടെ ലീഗിന്റേയും സി.പി.ഐയുടേയും പിന്തുണയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.പി. ഗംഗാധരന്‍ വിജയിച്ചു. കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി സി. അച്യുതമേനോനും.

ബര്‍ലിനില്‍ ചികിത്സയ്ക്കായി എത്തിയ ഇ.എം.എസ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കൊപ്പം
കെ.കേളപ്പനും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രം
പി.ആര്‍.കുറുപ്പ്
പി.ആര്‍.കുറുപ്പ്
കേരളത്തില്‍ തലശ്ശേരി, പുല്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണമടക്കമുള്ള സംഭവങ്ങളുണ്ടായി. നക്സലൈറ്റ് നേതാവായ എ. വര്‍ഗ്ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൈശാചികമായി കൊലചെയ്ത ശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന കള്ളക്കഥ പ്രചരിപ്പിച്ചു.
വര്‍ഗീസ്
വര്‍ഗീസ്

ഐ.എസ്.പി ഉയര്‍ത്തിയ വെല്ലുവിളിയെത്തുടര്‍ന്ന് അച്യുതമേനോന്‍ മന്ത്രിസഭ രാജിവെക്കുക മാത്രമല്ല, നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യുകയുമാണ് ഉണ്ടായത്. 1970-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ, ആര്‍.എസ്.പി, മുസ്ലിംലീഗ് മുന്നണിയും കോണ്‍ഗ്രസ്സും ചേര്‍ന്ന സഖ്യം അധികാരത്തിലെത്തി. ആദ്യഘട്ടത്തില്‍ മന്ത്രിസഭയെ പുറത്തുനിന്നു പിന്തുണച്ച കോണ്‍ഗ്രസ് ഏതാനും മാസത്തിനകം മന്ത്രിസഭയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിസ്ഥാനം സി.പി.ഐക്കാണെങ്കിലും ഭരണയന്ത്രം കോണ്‍ഗ്രസ്സിന്റെ കയ്യിലായി. കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായി. അതോടെയാണ് കേരളത്തില്‍ ഭരണരംഗത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഇരുത്തംവന്നതെന്നു പറയാം.

ഇതോടൊപ്പം എടുത്തുപറയേണ്ടതാണ് നക്സലിസത്തിന്റെ ആവിര്‍ഭാവം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ അതിവിപ്ലവകാരികളായിരുന്നു നക്സലിസത്തിനു പിന്നില്‍. പശ്ചിമബംഗാളിലെ നക്സല്‍ബാരിയില്‍ സി.പി.എമ്മിലെ കര്‍ഷകനേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സായുധ സമരശ്രമമാണ് നക്സല്‍ബാരി കലാപമായി അറിയപ്പെടുന്നത്. ബംഗാളില്‍ അക്കാലത്ത് സി.പി.എമ്മിന് പങ്കാളിത്തമുള്ള ഭരണമായിരുന്നു. സായുധകലാപത്തിലൂടെ വര്‍ഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്തും ഭരണകൂടത്തെ അട്ടിമറിച്ചും ഭരണം പിടിച്ചെടുക്കുകയാണ് നക്സലുകള്‍ ലക്ഷ്യമായി പറഞ്ഞത്. ചൈനീസ് ഭരണകൂടം വസന്തത്തിന്റെ ഇടിമുഴക്കമെന്ന് ഈ അപക്വതയെ, എടുത്തുചാട്ടത്തെ പ്രോത്സാഹിപ്പിച്ചു. കേരളത്തില്‍ തലശ്ശേരി, പുല്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണമടക്കമുള്ള സംഭവങ്ങളുണ്ടായി. നക്സലൈറ്റ് നേതാവായ എ. വര്‍ഗ്ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൈശാചികമായി കൊലചെയ്ത ശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന കള്ളക്കഥ പ്രചരിപ്പിച്ചു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് 1971-ല്‍ നടന്നത്. കോണ്‍ഗ്രസ്സിലെ പിളര്‍പ്പിന്റെ സാഹചര്യത്തില്‍ കാലാവധിയെത്തുന്നതിന് ഒരു വര്‍ഷം മുന്‍പേ ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 1967-ലെ തിരിച്ചടിയെ അതിജീവിച്ചു രാജ്യത്താകെ കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിക്കുന്നതാണ് 1971-ലെ തെരഞ്ഞെടുപ്പുഫലം. ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവമാണ് അഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായത്. കോണ്‍ഗ്രസ്സിലെ ഔദ്യോഗിക വിഭാഗമായി അറിയപ്പെട്ട സംഘടനാ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ അംഗീകരിച്ചില്ല. കേരളത്തിലാകട്ടെ സി.പി.ഐയും ലീഗും കോണ്‍ഗ്രസ്സും ആര്‍.എസ്.പിയും മാത്രമല്ല, കേരളാ കോണ്‍ഗ്രസ്സും ചേര്‍ന്ന് വലതുപക്ഷ മുന്നണി രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ആകെയുള്ള 190-ല്‍ 16 സീറ്റും ഈ മുന്നണി നല്ല ഭൂരിപക്ഷത്തില്‍ കരസ്ഥമാക്കി. വിശ്വപൗരനായ വി.കെ. കൃഷ്ണമേനോന്‍ തിരുവനന്തപുരത്ത് സി.പി.എം പിന്തുണയോടെ മത്സരിച്ചു വിജയിച്ചതാണ് ആ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നു ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പ്രധാന സംഭവം. കോണ്‍ഗ്രസ് മുന്നണിയിലെ ഐ.എസ്.പി സ്ഥാനാര്‍ത്ഥി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഡി. ദാമോദരന്‍ പോറ്റിയെയാണ് കൃഷ്ണമേനോന്‍ 24127 വോട്ടിനു തോല്‍പ്പിച്ചത്.

അതേസമയം മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കാസര്‍കോട് വന്‍വിജയം നേടിയ സി.പി.എം നേതാവ് എ.കെ.ജി പാലക്കാട്ടുനിന്നാണ് ഇത്തവണ ജയിച്ചത്. കാസര്‍കോട് മണ്ഡലത്തില്‍ തോല്‍വി മണത്ത സി.പി.എം എ.കെ.ജിയെ സുരക്ഷിതമണ്ഡലമായ പാലക്കാട്ടേക്കു മാറ്റുകയായിരുന്നു. അവിടെ കോണ്‍ഗ്രസ്സിലെ ടി.സി. ഗോവിന്ദനെ 52266 വോട്ടിനാണ് എ.കെ.ജി പരാജയപ്പെടുത്തിയത്. നാലാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടുനിന്നു തെരഞ്ഞെടുക്കപ്പെട്ട ഇ.കെ. നായനാരാണ് എ.കെ.ജിക്കുവേണ്ടി മണ്ഡലം വിട്ട് കാസര്‍ക്കോട്ടേക്ക് പോയത്. കാസര്‍കോട് പ്രതീക്ഷിച്ചതുപോലെത്തന്നെ സംഭവിച്ചു. കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥിനേതാവായ രാമചന്ദ്രന്‍ കടന്നപ്പള്ളി നായനാരെ 28404 വോട്ടിനു തോല്‍പ്പിച്ചു. ആ തെരഞ്ഞെടുപ്പിലെ ജയന്റ് കില്ലര്‍.

സി.പി.എമ്മിന്റെ ആശ്വാസജയങ്ങളിലൊന്ന് പൊന്നാനിയില്‍ എം.കെ. കൃഷ്ണന്റെ വിജയമാണ്. സംവരണമണ്ഡലമായ പൊന്നാനിയില്‍ കോണ്‍ഗ്രസ്സിലെ കെ. കുഞ്ഞമ്പുവിനെ 11923 വോട്ടിനാണ് കൃഷ്ണന്‍ തോല്‍പ്പിച്ചത്.

കേരളാകോണ്‍ഗ്രസ്സിനും ആര്‍.എസ്.പിക്കുമാണ് ആ തെരഞ്ഞെടുപ്പില്‍ കോളടിച്ചത്. കേരളാകോണ്‍ഗ്രസ്സിനു മൂന്ന് സീറ്റ്. ആര്‍.എസ്.പിക്ക് രണ്ട് സീറ്റ്. പീരുമേട്ടില്‍ എം.എം. ജോസഫ് 74424 വോട്ടിനും കോട്ടയത്ത് വര്‍ക്കി ജോര്‍ജ് 26105 വോട്ടിനും മാവേലിക്കരയില്‍ ആര്‍. ബാലകൃഷ്ണപിള്ള 55527 വോട്ടിനും വിജയിച്ചാണ് കേരളാകോണ്‍ഗ്രസ്സിന്റെ കൊടി ഉയര്‍ത്തിക്കെട്ടിയത്. മാവേലിക്കരയില്‍ തോറ്റ സി.പി.എം സ്ഥാനാര്‍ത്ഥി എസ്. രാമചന്ദ്രന്‍പിള്ളയാണ്.

തൃശൂരില്‍ സി.പി.ഐയിലെ സി. ജനാര്‍ദ്ദനന്‍ സി.പി.എമ്മിലെ കെ.പി. അരവിന്ദാക്ഷനെ 20324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. തലശ്ശേരിയില്‍ സി.കെ. ചന്ദ്രപ്പന്‍ സി.പി.എമ്മിലെ പാട്യം ഗോപാലനെ 39824 വോട്ടിനു പരാജയപ്പെടുത്തി.
ബര്‍ലിനില്‍ ചികിത്സയ്ക്കായി എത്തിയ ഇ.എം.എസ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കൊപ്പം
വിമോചനസമരത്തിനു ശേഷം അമരാവതി സമരം ഇടതുപക്ഷത്തിന് അനുഗ്രഹമായതെങ്ങനെ?
വി.കെ. കൃഷ്ണമേനോന്‍
വി.കെ. കൃഷ്ണമേനോന്‍

ആര്‍.എസ്.പി പതിവുപോലെ എന്‍. ശ്രീകണ്ഠന്‍ നായരെ കൊല്ലത്തുനിര്‍ത്തി വിജയം ആവര്‍ത്തിച്ചു. പ്രമുഖ അഭിഭാഷകനായ ജി. ജനാര്‍ദ്ദനക്കുറുപ്പിനെ 112384 വോട്ടിനാണ് ശ്രീകണ്ഠന്‍ നായര്‍ പരാജയപ്പെടുത്തിയത്. അമ്പലപ്പുഴയില്‍ കെ. ബാലകൃഷ്ണന്‍ എന്ന കൗമുദി ബാലകൃഷ്ണനാണ് ആര്‍.എസ്.പിയുടെ കൊടി ഉയര്‍ത്തിയത്. തോറ്റത് സി.പി.എമ്മിലെ സുശീലാഗോപാലന്‍. 25918 വോട്ടിന്റെ ഭൂരിപക്ഷം. സി.പി.ഐക്ക് മുന്‍പത്തേതുപോലെത്തന്നെ മൂന്നു സീറ്റാണ് ലഭിച്ചത്. അടൂരില്‍ സി.പി.എമ്മിലെ പി.കെ. കുഞ്ഞച്ചനെ 108897 വോട്ടിനു പരാജയപ്പെടുത്തി ഭാര്‍ഗവി തങ്കപ്പന്‍ വിജയക്കൊടി നാട്ടി. തൃശൂരില്‍ സി.പി.ഐയിലെ സി. ജനാര്‍ദ്ദനന്‍ സി.പി.എമ്മിലെ കെ.പി. അരവിന്ദാക്ഷനെ 20324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. തലശ്ശേരിയില്‍ സി.കെ. ചന്ദ്രപ്പന്‍ സി.പി.എമ്മിലെ പാട്യം ഗോപാലനെ 39824 വോട്ടിനു പരാജയപ്പെടുത്തി.

രാമചന്ദ്രന്‍ കടന്നപ്പള്ളി
രാമചന്ദ്രന്‍ കടന്നപ്പള്ളി

കോഴിക്കോടും മഞ്ചേരിയിലും (നേരത്തെ മലപ്പുറം) പതിവുപോലെ മുസ്ലിംലീഗ് വിജയിച്ചു. കോഴിക്കോട് ഇബ്രാഹിം സുലൈമാന്‍ സേട്ടും മഞ്ചേരിയില്‍ മുഹമ്മദ് ഇസ്മയിലുമാണ് വിജയിച്ചത്. കോഴിക്കോട് 72076 വോട്ടിന്റേയും മഞ്ചേരിയില്‍ 119837 വോട്ടിന്റേയും ഭൂരിപക്ഷം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ആറ് സീറ്റാണ് ലഭിച്ചത്. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആദ്യം നിശ്ചയിച്ചത് ലീലാ ദാമോദരമേനോനെയായിരുന്നെങ്കിലും അവസാന നിമിഷം ഇന്ദിരാഗാന്ധി ഇടപെട്ട് കെ.പി. ഉണ്ണിക്കൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കി. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ എ.വി. രാഘവനെ 57804 വോട്ടിനാണ് ഉണ്ണിക്കൃഷ്ണന്‍ പരാജയപ്പെടുത്തിയത്. മുകുന്ദപുരത്ത് എ.സി. ജോര്‍ജ് 72610 വോട്ടിന് സി.ഒ. പോളിനെയും എറണാകുളത്ത് ഹെന്റി ഓസ്റ്റിന്‍ വി. വിശ്വനാഥമേനോനേയും പരാജയപ്പെടുത്തി. 1967-ല്‍ എറണാകുളത്ത് ജയിച്ച വിശ്വനാഥമേനോന്‍ ഇത്തവണ തോറ്റത് 22670 വോട്ടിനാണ്. മൂവാറ്റുപുഴയില്‍ സി.എം. സ്റ്റീഫന്‍ 38137 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുണ്ടക്കല്‍ ബേബിയെ പരാജയപ്പെടുത്തി. ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ്സിലെ വയലാര്‍ രവി സി.പി.എമ്മിലെ വര്‍ക്കല രാധാകൃഷ്ണനെ 49272 വോട്ടിനു പരാജയപ്പെടുത്തി.

ബര്‍ലിനില്‍ ചികിത്സയ്ക്കായി എത്തിയ ഇ.എം.എസ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കൊപ്പം
പട്ടം പഞ്ചാബിലേക്ക്, ശങ്കര്‍ മുഖ്യമന്ത്രിക്കസേരയിലേക്കും: ഏഴ് പാര്‍ട്ടികള്‍ ഒന്നിച്ചപ്പോള്‍ ഒറ്റപ്പെട്ട് പോയ കോണ്‍ഗ്രസ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com