സംവിധായകൻ കെപി കുമാരന് ജെസി ഡാനിയൽ പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും അടങ്ങിയ പുരസ്‌കാരം സമ്മാനിക്കുക. കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി വിഎൻ വാസവനാണ് പ്രഖ്യാപനം നടത്തിയത്.
ഗായകൻ പി ജയചന്ദ്രൻ ചെയർമാനായ ജൂറിയാണ് കെപി കുമാരനെ അവാർഡിനായി തെരഞ്ഞെടുത്തത്. ഓഗസ്റ്റ് 3ാം തിയതി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽവച്ചു നടക്കുന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
1972ൽ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ തിരക്കഥാകൃത്തായാണ് കെപി കുമാരന്‍ സിനിമയിലേക്ക് എത്തുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത റോക്ക് എന്ന ഹ്രസ്വചിത്രം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. അതിഥി ആണ് ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം. തോറ്റം, രുക്മിണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങളാണ്. 85ാം വയസിലും സിനിമാരംഗത്ത് സജീവമാണ് അദ്ദേഹം. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഗ്രാമവൃക്ഷത്തിലെ കുയിലാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ