അവസാന ലാപ്പില്‍, സഭകളുടെ മനസ്സാക്ഷി വോട്ട് ആര്‍ക്ക്

തീരവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ലത്തീന്‍സഭയുടെ കൊല്ലം അതിരൂപത ഇറക്കിയ ഇടയലേഖനമാണ് അവസാന ലാപ്പിലും നിറഞ്ഞുനില്‍ക്കുന്നത്
അവസാന ലാപ്പില്‍, സഭകളുടെ മനസ്സാക്ഷി വോട്ട് ആര്‍ക്ക്

നസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാന്‍ കേരളത്തിലെ ഒരു ക്രൈസ്തവസഭയും ഇത് എഴുതുന്നതുവരെ ഇടയലേഖനമിറക്കിയിട്ടില്ല. തീരവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ലത്തീന്‍സഭയുടെ കൊല്ലം അതിരൂപത ഇറക്കിയ ഇടയലേഖനമാണ് അവസാന ലാപ്പിലും നിറഞ്ഞുനില്‍ക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനമാണ് വിഷയം. 

പിന്നാലെ ആലപ്പുഴ രൂപത കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി ചര്‍ച്ചയും നടത്തി. പ്രതിപക്ഷനേതാവിന്റെ കൂട്ടുപിടിച്ച് ഇടയലേഖനം ഇറക്കിയത് ശരിയല്ലെന്നായിരുന്നു പിണറായി വിജയന്‍ നല്‍കിയ മറുപടി. എന്നാല്‍, മുഖ്യമന്ത്രി വീണ്ടും നുണകള്‍ പറയുകയാണെന്നും ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണെന്നുമായിരുന്നു അല്‍മായ കമ്മിഷന്റെ മറുപടി. 

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാത്തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ പോരാട്ടത്തിന്റെ പാതയിലാണ്. ഒരു മുന്നണിയുടെ ഭാഗത്തുനിന്നും വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാത്തതുകൊണ്ട് ആരെയും പരസ്യമായി പിന്താങ്ങേണ്ടതില്ലെന്നതാണ് സഭയുടെ നിലപാട്. ഒരു ഘട്ടത്തില്‍ ബി.ജെ.പിയുമായി നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും സഹായം ഉറപ്പുകിട്ടിയിരുന്നില്ല. മറ്റു സാധ്യതകള്‍ അടഞ്ഞതോടെ ഇടതുമുന്നണിക്ക് അനുകൂലമായാണ് സഭയുടെ നീക്കം. ബി.ജെ.പി അനുകൂല നിലപാടില്ലെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയിട്ടുണ്ട്. 

സെമിത്തേരി ബില്‍ പാസ്സാക്കിയത് വിശ്വാസികള്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ടെന്നാണ് യാക്കോബായ സഭയുടെ വിലയിരുത്തല്‍. എന്നാല്‍ ചില സ്ഥലങ്ങളില്‍ പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അവസാന ലാപ്പിലെങ്കിലും പ്രതിഫലിച്ചേക്കും. പള്ളികള്‍ ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന സഭയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. പെരുമ്പാവൂരിലും കുന്നത്തുനാട്ടിലുമൊക്കെ ഇടതുമുന്നണിക്ക് ഗുണകരമാകുമെങ്കിലും പിറവത്ത് സ്ഥിതി അങ്ങനെയാകില്ല. കോതമംഗലത്ത് സഭാംഗമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com